Skip to main content

തൃശൂര്‍

േരളത്തിന്റെ സാംസ്കാരിക തലസ്ഥാനമാണ് തൃശ്ശിവപേരൂര്‍ എന്നു പേരുകേട്ട തൃശൂര്‍      ചരിത്ര-സാംസ്കാരിക സ്ഥാപനങ്ങളുടെ ആസ്ഥാനമെന്നതു കൂടാതെ സമ്പുഷ്ടമായ ഭൂതകാലവും വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും ഭൂമിശാസ്ത്രപരമായ സ്വീകാര്യതയും തൃശൂരിന്റെ ചരിത്രപരമായ പ്രാധാന്യം വെളിപ്പെടുത്തുന്നു. പൂരവും പുലിക്കളിയും ആനപ്രേമവുമെല്ലാം തൃശൂരിന്റെ ഹൃദയത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്. മധ്യകേരളത്തില്‍ എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകള്‍ക്കും തെക്കുകിഴക്കേ അതിരിലെ തമിഴ് നാട്  അതിര്‍ത്തിക്കും മധ്യത്തിലായാണ് തൃശൂര്‍ ജില്ലയുടെ സ്ഥാനം. 54 കി.മീ നീണ്ടുകിടക്കുന്ന കടല്‍ത്തീരവും 103619 ഹെക്ടര്‍ വനവും നീണ്ട മലനിരകളും ഇടനാടന്‍ സമതലവും സമൃദ്ധമായ നദികളും കൊണ്ടുള്ള സമ്മിശ്ര ഭൂപ്രകൃതിയാണ് തൃശൂരിന്റെ പ്രത്യേകത.

ചരിത്രകാലങ്ങളില്‍ കൊച്ചി രാജവംശത്തിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു തൃശൂര്‍ .  കൊച്ചി രാജവംശത്തിലെ പ്രബലനായിരുന്ന ശക്തന്‍ തമ്പുരാനാണ് തൃശൂര്‍ നഗരത്തിന് ആധുനികമുഖം നല്‍കിയത്. വൃത്താകൃതിയിലുള്ള നഗര കേന്ദ്രവും തൃശൂര്‍ പൂരവും അതിനോടനുബന്ധിച്ച വാണിജ്യമേളയുമെല്ലാം അദ്ദേഹത്തിന്റെ ആശയങ്ങളായിരുന്നു. 1949 ജൂലൈ ഒന്നിന് തിരു-കൊച്ചി സംയോജന ദിവസമാണ് തൃശൂര്‍ ജില്ലയുടേയും പിറവി.  അതിനേക്കാള്‍ മുന്‍പേ കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം.  അന്ന് കോവിലകത്തും വാതുക്കലുകള്‍ എന്ന 10 താലൂക്കുകളായി കൊച്ചി സംസ്ഥാനം വിഭജിക്കപ്പെട്ടിരുന്നു.  1860 ല്‍ ഈ താലുക്കുകള്‍ പുന:സംഘടിപ്പിച്ച്  6 താലുക്കുകള്‍ ആക്കി.   ഈ ആറും കോട്ടയം ജില്ലയുടെ ചില ഭാഗങ്ങളും ചേര്‍ത്താണ് 1949 ല്‍ തൃശൂര്‍ രൂപീകരിച്ചത്.

     1956 നവംബര്‍ 1 ന് കേരള സംസ്ഥാനം നിലവില്‍ വന്നു.  57ല്‍ മലബാര്‍ 3 ജില്ലകളായി പുനര്‍നിര്‍ണ്ണയിച്ചപ്പോള്‍ ചാവക്കാട് താലൂക്ക് തൃശൂരിനോട് ചേര്‍ത്തു.  ചിറ്റൂര്‍ താലൂക്ക് ഇവിടെ നിന്നും വേര്‍ പ്പെടുത്തി പാലക്കാടിനോടും ചേര്‍ത്തു.  58 ഏപ്രിലില്‍ കണയന്നൂര്‍, കൊച്ചി, കുന്നത്തുനാട് എന്നീ താലുക്കുകള്‍ ചേര്‍ത്ത് എറണാകുളം ജില്ല രൂപീകരിച്ചു.